Joy of Love in Family
ഭാരതത്തെക്കുറിച്ച് 'നാനാത്വത്തിൽ ഏകത്വം' എന്ന് പറയുന്നതുപോലെ ഭാര്യാഭ൪തൃ ബന്ധത്തിൽ 'ലയമില്ലായ്മയിലാണ് ലയം' എന്ന് പറയേണ്ടിയിരിക്കുന്നു. ദമ്പതികൾ പരസ്പര പൂരകങ്ങൾ ആകേണ്ടവരാണ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വന്ന് ഒരുമിച്ച് ജീവിക്കേണ്ടി വരുന്ന ദമ്പതികൾ തങ്ങളുടെ വ്യത്യസ്തതകളിൽ പരസ്പരം പൂരകങ്ങളായി ജീവിക്കുന്നതിൽ കവിഞ്ഞ് ദൈവ സന്നിധിയിൽ പ്രീതികരമായ ഒന്നുമില്ല. പ്രശസ്ത ഗ്രന്ഥകാരനായ John Gray തന്റെ "Men are from Mars and Women are from Venus "എന്ന പുസ്തകത്തിൽ പറഞ്ഞുവെക്കുന്നതും ഇതുതന്നെ.
ജീവിതത്തിലെ പൊരുത്തങ്ങളിൽ മുഴുകി ജീവിക്കുന്നതിനേക്കാൾ, പൊരുത്തക്കേടുകളിൽ പരസ്പരം കൈത്താങ്ങായി മുന്നോട്ടുപോകുന്ന ദമ്പതികൾ കുടുംബത്തിലുള്ളവർക്കും, മക്കൾക്കും എന്നും ഒരു മാതൃക തന്നെയാണ്. പൊക്കമുള്ള പങ്കാളിക്ക് പൊക്കം കുറഞ്ഞയാൾ ,പഠിപ്പുള്ള പങ്കാളിക്ക് പഠിപ്പ് കുറഞ്ഞയാൾ ,നല്ല സാമ്പത്തിക സ്ഥിതിയുള്ള പങ്കാളിക്ക് സാമ്പത്തികം കുറഞ്ഞയാൾ, ദേഷ്യപ്പെടുന്ന പങ്കാളിക്ക് സൗമ്യ ശീലമുള്ളയാൾ, വളരെയധികം സന്തോഷമനുഭവിക്കുന്ന പങ്കാളിക്ക് എപ്പോഴും സങ്കടപ്പെട്ടിരിക്കുന്നയാൾ! ഈ വ്യത്യസ്തതകളിലും ഒന്നിച്ചു മുന്നോട്ടുപോകുന്നതല്ലേ വിവാഹ ജീവിതത്തിന്റെ ത്രിൽ! അതുതന്നെയല്ലേ ഭാര്യാഭർതൃലയം?
ഡോ. ബെറ്റ്‌സി തോമസ്
പ്രിൻസിപ്പാൾ & പ്രൊഫസർ ഗൈനെക്കോളജി,
അമല മെഡിക്കൽ കോളേജ്, തൃശൂർ.
വിശുദ്ധ ബൈബിളിൽ പ്രഭാഷകന്റെ പുസ്തകം 25 :1ൽ പറയുന്നതിൻ പ്രകാരം സൃഷ്ടികർത്താവിന്റെ ഹൃദയം ആനന്ദിക്കുന്ന മൂന്നു കാര്യങ്ങളിൽ ഒന്നാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലയം. നമുക്കറിയാവുന്നതുപോലെ പഞ്ചസാര ജലത്തിൽ ലയിക്കുന്നു.
എന്നാൽ മണൽത്തരി ജലത്തിൽ ലയിക്കുന്നില്ല. ഭാര്യ ഭർതൃ ബന്ധം എന്നത് പഞ്ചസാര ജലത്തിൽ ലയിക്കുന്ന പോലെ ലയനം സംഭവിക്കേണ്ട ഒരു ബന്ധമാണ്. ഇവിടെ മനുഷ്യ വ്യക്തികൾ എന്ന നിലയ്ക്ക് രണ്ട് പഞ്ചസാര തരികളായ ദമ്പതികൾ ദൈവസ്നേഹമാകുന്ന ജലത്തിൽ ഒന്നിച്ചു ചേരുന്നു. ജലമില്ലാത്തിടത്ത് പഞ്ചസാരത്തരികൾക്ക് ഒന്നിച്ചു ചേരാൻ പ്രയാസമാണ്. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ലയിക്കുന്നതിന് ക്രിസ്തുവിൻ്റെസാന്നിധ്യം അനിവാര്യമാകുന്നു. ക്രിസ്തു സാന്നിധ്യം ഇല്ലാത്തിടത്ത് ലയനം സംഭവിക്കുവാൻ സാധ്യത ഇല്ലാതാകുന്നു. ഇത്തരത്തിൽ ലയനം സാധ്യമാകാത്ത ബന്ധങ്ങൾ കയങ്ങളിൽ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നുവെന്നുള്ളതാണ് യാഥാർത്ഥ്യം. ആദ്യ മാതാപിതാക്കളായ ആദത്തെയും ഹവ്വയെയും ദൈവം സൃഷ്ടിച്ചത് ഇത്തരത്തിൽ ഒരു ലയനം ആഗ്രഹിച്ചു കൊണ്ടായിരുന്നുവെന്ന് വിശുദ്ധ ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ വിവരിക്കുന്നു. എന്നാൽ പാപം ചെയ്തപ്പോൾദൈവസാന്നിധ്യത്തിൽ നിന്നും ഓടിയകന്ന് പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് ലയമില്ലാതാകുന്നു.
പിന്നീട് പിതാവായ ദൈവം പുത്രനായ ഈശോമിശിഹായെ ലോകത്തിലേക്ക് അയച്ചു കൊണ്ട് കുടുംബത്തിലെ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലയനം സാധ്യമാക്കുന്നതായി വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും പുത്രനായ യേശുവിന്റേയും തിരുക്കുടുംബ ജീവിതം നമുക്ക് സാക്ഷ്യം നൽകുന്നുണ്ട്. ദൈവ സാന്നിധ്യമുള്ളിടത്ത് ലയനം സംഭവ്യമാകുന്നു. അതില്ലാത്തിടത്ത് ജീവിതം കയങ്ങളിൽഹോമിക്കേണ്ടിവരുന്നു. ദൈവസ്നേഹം എന്ന ജലത്തിൽ ലയിക്കുവാൻ പഞ്ചസാര തരികളായ ഭാര്യ ഭർത്താക്കന്മാർക്ക് കഴിയുന്നില്ലെങ്കിൽ കുടുംബജീവിതം ദുഷ്കരമായി തീരുന്നു.
കത്തോലിക്കരായ ദമ്പതികൾക്ക് ദൈവസ്നേഹത്തിന്റെ - ക്രിസ്തു സാന്നിധ്യത്തിൻ്റെ നിറവ് അനുഭവിക്കുവാൻ സാധിക്കുന്ന ഒരു കൂദാശയാണ് വിശുദ്ധ കുർബാന.
അതിനാൽ തന്നെ പ്രത്യാശാനിർഭരമായ കുടുംബജീവിതത്തിന്റെ മനോഹാരിത കാത്തു പരിപാലിക്കുവാനും ദമ്പതികൾ തമ്മിലുള്ള പരസ്പരലയം സാധ്യമാക്കുവാനും അനുദിന വിശുദ്ധ കുർബാന സ്വീകരണം നമ്മുടെ കുടുംബജീവിതത്തിന്റെ ഭാഗമായിത്തീരട്ടെയെന്ന് പ്രത്യാശിക്കുന്നു.
ജെയിംസ് ആഴ്‌ചങ്ങാടൻ & ജെസ്സി ജെയിംസ്
റിട്ട: ഡെ. തഹസിൽദാർ
ലോഫ് ടൈഡിങ്സ് ത്രൈമാസ ന്യൂസ് ലെറ്റർ നവമ്പർ മാസത്തിൽ Catholic Parenting (കത്തോലിക്കാ രക്ഷാകർതൃത്വം) എന്ന വിഷയം ആധാരമാക്കി എല്ലാ ലോഫ് കുടുംബങ്ങളുടെയും സഹകരണത്തോടെ മരിയാപുരം ഇടവകയിൽ നടന്ന ലോഫ് സ്പിരിച്വൽ സെഷനിൽ വച്ച് ഡയറക്ടർ ഡെന്നി അച്ഛനും അസിസ്റ്റന്റ് ഡയറക്ടർ അനീഷ് അച്ഛനും കൂടി പ്രസിദ്ധീകരിച്ചു.
ഹോളി ഫാമിലി ഈവിനോട് അനുബന്ധിച്ച് പ്രോഗ്രാമുകൾ ഫോട്ടോസ്/വീഡിയോസ് റെക്കോർഡ് ചെയ്യുവാൻ മീഡിയ ടീം സഹകരിച്ചു.
അക്കാദമിക് സെഷൻ നവംബർ മാസത്തിലും ജനുവരി മാസത്തിലും നടക്കുകയുണ്ടായി. നവംബർ മാസത്തിൽ ഡോക്ടർ വിമൽ സുകൃത ജീവിതം എന്ന വിഷയത്തെപ്പറ്റിക്ലാസ് എടുത്തു. ജനുവരി മാസത്തിൽ 10 കൽപ്പനകളിലെ ഒന്നും രണ്ടും കൽപ്പനകൾ ആണ് ചർച്ച ചെയ്യപ്പെട്ടത്. ഒന്നാം കൽപ്പനയെ കുറിച്ച് ഡോക്ടർ നോബിയും രണ്ടാം കല്പനയെക്കുറിച്ച് ഡോക്ടർ ജോണിയും ക്ലാസുകൾ എടുത്തു.
ഇതുകൂടാതെ അക്കാദമിക് സെഷനുകളിൽ ഭാര്യഭർതൃ ബന്ധം കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തേണ്ടത് എങ്ങനെയെന്ന് വിഷയത്തെപറ്റി ഗ്രൂപ്പ് ഡിസ്കഷനുകളും ഉണ്ടായിരുന്നു.
ദമ്പതികൾക്കായി, തൃശ്ശൂർ അതിരൂപതയിലെ ദമ്പതികളുടെ സമർപ്പിത കൂട്ടായ്മയായ ലോഫ് കുടുംബങ്ങളും, കുടുംബ പ്രേക്ഷിത മേഖലയിലെ ബഹുമാനപ്പെട്ട അഭിഷിക്തരും ഒരുമിച്ച് നേതൃത്വം നൽകുന്ന പ്രാരംഭ ധ്യാനങ്ങൾ ഡിസംബർ മാസം 13, 14, 15 തീയതികളിൽ ഡയറക്ടർ റവ. ഫാ. ഡെന്നി താണിക്കലിൻ്റെ നേതൃത്വത്തിലും, 2025 ലെ ആദ്യ ധ്യാനം ഫെബ്രുവരി മാസം 7, 8, 9 തീയതികളിൽ ലോഫിൻറെ പുതിയ ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളിയുടെയും ആത്മീയ പിതാവായ റവ.ഫാ. അനീഷ് കുത്തൂരിന്റെയും നേതൃത്വത്തിലും തൃശ്ശൂർ ജോർദാനിയ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാന, ധ്യാന ചിന്തകൾ, ഫാമിലി ഷെയറിങ് (കൗൺസിലിംഗ്), ആന്തരിക സൗഖ്യ ആരാധന, പാനൽ ഷെയറിങ്, അഭിഷേക പ്രാർത്ഥന തുടങ്ങിയ ശുശ്രൂഷകൾ ഉണ്ടായിരുന്നു. കുടുംബജീവിതത്തിലെ അനുദിന വെല്ലുവിളികൾ നേരിടാൻ കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന ശുശ്രൂഷകൾ അനേകരുടെ ആത്മ വിശുദ്ധീകരണത്തിന് കാരണമായി.
അടുത്ത ധ്യാനം 2025 മെയ് 16, 17, 18 തീയതികളിൽ സ്പിരിച്വൽ ആനിമേഷൻ സെൻറർ ആമ്പല്ലൂരിൽ വച്ച് നടത്തപ്പെടുന്നു. വിശദമായ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക : 8921049153, 9446996285, 9895924182
ഉത്തമയായ ഭാര്യയുള്ളവന്‍ ഭാഗ്യവാന്‍; അവന്‍റെ ആയുസ്സ് ഇരട്ടിക്കും. വിശ്വസ്തയായ ഭാര്യ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു; അവന്‍ സമാധാനത്തോടെ ആയുസ്സു തികയ്ക്കും.
പ്രഭാഷകന്‍ 26 : 12